കോഴിക്കോട് : ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജൂലൈ 30 വരെ കോടതി തടഞ്ഞു. ജില്ലാ കോടതിയിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.
ഹർജി തീർപ്പാക്കുംവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ട് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഉത്തരവിട്ടത്. വാദം കേൾക്കാനും രേഖകൾ ഹാജരാക്കാനുമായി ഹർജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും.
യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികജാതി, വർഗ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയത്.
കേസെടുത്തതിനെ തുടർന്ന് ഒളിവിലായ സിവിക് ചന്ദ്രനു വേണ്ടി അഡ്വ. പി.വി.ഹരി, അഡ്വ. എം.സുഷമ എന്നിവർ ഹാജരായി.
0 تعليقات