കോഴിക്കോട് : വീടാക്രമിച്ച് വയോധികയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മലപ്പുറം അരിക്കോട് ലോഡ്ജില്‍ നിന്ന് ഉള്ളിയേരി പുതുവയല്‍കുനി സ്വദേശി ഫായിസി(25)നെയാണ് പിടികൂടിയത്. പ്രതിയെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും.കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന് നേരെയാണ് ഫായിസ് ആക്രമണം നടത്തിയത്.
വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് യൂസഫിന്റെ സുഹൃത്തുമായി ഫായിസ് തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ യൂസഫ് ഇടപെട്ടതിനെ തുടർന്ന് പ്രകോപിതനായാണ് ഫായിസ് വീട് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടത്തുന്ന സമയത്ത് യൂസഫ് വീട്ടിൽ ഇല്ലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റില്‍ വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ ഫായിസ് അസഭ്യം പറയുകയും ചെയ്തു.
ഒളിവിലായിരുന്ന ഫായിസിനെ അത്തോളി സിഐ പി ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. എസ്‌ഐമാരായ ആര്‍ രാജീവ്, കെപി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.
0 تعليقات