banner

അരികൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റിയെന്ന് ഡീന്‍

ഇടുക്കി : കമ്പത്ത് കാട്ടാനയായ അരിക്കൊമ്പന്‍ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണെന്ന് ഡീന്‍ കുര്യാക്കോസ്. അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റി. ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മര്‍ദവും മൂലമാണ് അരികൊമ്പന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം. ജനജീവിതം പെട്ടെന്ന് നേരെയാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

ഡീന്‍ കുര്യാക്കോസിന്റെ കുറിപ്പ്:

”അരികൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും തെറ്റ് പറ്റി… പ്രശ്‌നക്കാരനായ ഭ്രാന്ത് പിടിച്ച ഒരു വന്യ മൃഗത്തെ തളക്കാന്‍ സര്‍ക്കാരിനും കോടതിക്കും കഴിയാത്തത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. തമിഴ്‌നാട് കമ്പത്ത് ടൗണില്‍ പട്ടാപ്പകല്‍ അരികോമ്പന്‍ അഴിഞ്ഞാടിയതിന്റെ ദുര്യോഗം കേരളത്തിലെ കപട മൃഗസ്‌നേഹികള്‍ വരുത്തിവെച്ച വിനയാണ്.

അരികൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരിലും മറ്റും ആനപ്രേമികള്‍ നടത്തിയ നിയമ പോരാട്ടവും സര്‍ക്കാര്‍ സമ്മര്‍ദവും മൂലമാണ് ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി നടത്തിയ അരികൊമ്പന്‍ ദൗത്യം പരാജയപ്പെടാന്‍ കാരണം. വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി മനുഷ്യനെ ശല്യം ഉണ്ടാക്കുമ്പോള്‍ അതിനെ പിടികൂടി കൂട്ടില്‍ അടക്കാത്തത് ലോകത്ത് ഒരിടത്തും അംഗീകരിക്കാനാവാത്ത നിയമമാണ്.

സര്‍ക്കാരും കോടതിയും ബുദ്ധി ജീവികളുടെയും മൃഗസ്‌നേഹികളുടെയും വാക്കുകള്‍ക്ക് വില കൊടുക്കുകയും സാധാരണക്കാരുടെ വാക്കുകള്‍ക്ക് വില നല്‍കാതെ ഇരിക്കുകയും ചെയ്തതാണ് ഇന്നത്തെ ദൗര്‍ഭാഗ്യകരമായ അവസ്ഥക്ക് കാരണം. എത്രയും പെട്ടെന്ന് ജനജീവിതം നേരേയക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്..”

إرسال تعليق

0 تعليقات