കുമളി : ഇടുക്കി പീരുമേട്ടിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. 18 പേർക്കു പരുക്ക്. ചെങ്കര പുല്ലുമേട് ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞത്.
ആനവിലാസത്ത് പണി കഴിഞ്ഞ് വന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ശങ്കരഗിരി ഭാഗത്തുനിന്ന് പെരിയാറിനു പോകുന്ന ഇറക്കത്തിലെ വളവിലാണ് അപകടം.
റോഡിൽനിന്ന് നിയന്ത്രണം വിട്ട ജീപ്പ് തേയില തോട്ടത്തിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരെ ചെങ്കര സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയശേഷം 12 പേരെ കുമളി സ്വകാര്യ ആശുപത്രിയിലും 3 പേരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
അപകടത്തിൽപെട്ടവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കുമളി മേഖലയിൽ തൊഴിലാളി വാഹനം അപകടത്തിൽപെടുന്നത്.

0 تعليقات