banner

ആവേശ തുഴയെ സ്വീകരിക്കാനൊരുങ്ങി പുന്നമട!, നെഹ്റുട്രോഫി വള്ളംകളി ഇന്ന്, പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങൾ അണിനിരക്കും

69-മത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ് ഇപ്പോള്‍ തന്നെ.

2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും. ആയിരക്കണക്കിന് കാണികളാണ് വള്ളംകളിക്ക് സാക്ഷിയാവാന്‍ ഇന്ന് ആലപ്പുഴയില്‍ എത്തുന്നത്. ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ അറിയിച്ചു. വള്ളംകളി നടക്കുന്ന പുന്നമട കായലിലെയും ഗ്യാലറി, പവലിയന്‍ എന്നിവിടങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സംഘാടക സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

നാല് ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല് വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനൽ. 5.30 ന് മന്ത്രി പി പ്രസാദ് വിജയികൾക്കു ട്രോഫികൾ സമ്മാനിക്കും.

إرسال تعليق

0 تعليقات