തിരുവനന്തപുരം : മോൻസൻ മാവുങ്കൽ കേസിൽ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെൻഷൻ. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെൻഡ് ചെയ്തത്. മോൻസനുമായി ചേർന്ന് ലക്ഷ്മണും തട്ടിപ്പിൽ പങ്കാളിയായെന്ന് അന്വേഷണത്തിൽ വ്യക്തമാണെന്നും തട്ടിപ്പിനെ കുറിച്ച് ലക്ഷ്മണിന് ബോധ്യമുണ്ടായിരുന്നുവെന്നും സസ്പെൻഷൻ ഉത്തരവിൽ പരാമർശമുണ്ട്.
ലക്ഷ്മൺ കൃത്യവിലോപം നടത്തിയെന്നും കർശന നടപടി വേണമെന്നും ഡിജിപി ശുപാർശ ചെയ്തു. അടുത്തിടെയാണ് സസ്പെൻഷൻ റദ്ദാക്കി ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തത്. എന്നാൽ എഡിജിപിയായുള്ള സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു. കേസിൽ ഐ ജി ലക്ഷ്മൺ മൂന്നാം പ്രതിയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും സസ്പെൻഡ് ചെയ്തത്.
2017 മുതൽ ലക്ഷ്മണിന് മോൻസനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. പുരാവസ്തു ഇടപാടുകാരെ മോൻസനുമായി ബന്ധിപ്പിക്കുന്നതിലും ഐ ജിയ്ക്ക് പങ്കുണ്ടെന്നും ക്രൈബ്രാഞ്ച് കണ്ടെത്തി.
0 تعليقات