banner

വിദ്യാർഥികള്‍ തമ്മില്‍ വാക്കേറ്റം!, കോളജ് ക്യാന്റീനിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി, പ്രതികൾ ബൈക്കില്‍ രക്ഷപ്പെട്ടു

കുരുക്ഷേത്ര : വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ഭഗവാൻ പരശുറാം കോളേജിലാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശിവം എന്ന യുവാവിനെയാണ് കോളേജ് ക്യാന്റീനില്‍ വച്ച്‌ സഹപാഠികള്‍ കൊലപ്പെടുത്തിയത്. പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ബുധനാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. അര്‍ബൻ എസ്റ്റേറ്റിലെ സെക്ടര്‍ -5 ല്‍ സ്ഥിതി ചെയ്യുന്ന കോളേജിലെ ക്യാന്‍റീനില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെ : ജിന്ദ് ജില്ലയിലെ ബറോളി ഗ്രാമവാസിയായ ശിവം വൈകിട്ടോടെ തന്‍റെ സുഹൃത്തുക്കളുമായി കോളേജ് ക്യാന്‍റീനിലെത്തി. അതേസമയം മറ്റൊരു സംഘവും അവിടെയെത്തി. അതിലൊരാള്‍ ശിവത്തിന്‍റെ സുഹൃത്തിനെ അസഭ്യം വിളിച്ചു. ഇതിനെ എതിര്‍ത്ത് ശിവം രംഗത്ത് വന്നതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുടലെടുത്തു.

വാക്കേറ്റം കൈയ്യാങ്കളിയിലേക്കെത്തിയതോടെ എതിര്‍ സംഘത്തിലെ വിദ്യാര്‍ത്ഥികളിലൊരാള്‍ കത്തികൊണ്ട് ശിവത്തെ കുത്തി വീഴ്ത്തുകയായിരുന്നു. ശിവം കുത്തേറ്റ് താഴെ വീണതോടെ ആക്രമിച്ച മൂന്ന് പ്രതികള്‍ ബൈക്കില്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പരിക്കേറ്റ ശിവത്തെ ഉടനെ തന്നെ സഹപാഠികള്‍ ചേര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് കേളേജിലെത്തി അന്വേഷണം ആരംഭിച്ചു. കോളേജിലേയും ക്യാന്‍റീനിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി എസ്‌ഐ ദിനേശ് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات