banner

അയോധ്യയിലേക്ക് മോഹൻലാൽ എത്തുമോ?, ക്ഷണം ലഭിച്ചതിനു പിന്നാലെ കോൺഗ്രസ് പാളയത്തിൽ മറുപടിയില്ലാ ദിനങ്ങൾ, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ പ്രതിഷ്ഠാ ചടങ്ങില്‍ എത്തുമെന്ന് ഉറ്റുനോക്കി രാജ്യം


സ്വന്തം ലേഖകൻ
ഡൽഹി : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്‌, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ ഈ ചടങ്ങിന് എത്തുമെന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ്സ് ആണ് ഇക്കാര്യത്തില്‍ പ്രധാനമായും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷ ഘടകങ്ങളും നേതാക്കളും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്ന അഭിപ്രായത്തിലാണുള്ളത്. പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സമാന അഭിപ്രായമാണ് ഉള്ളതെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട സംസ്ഥാന ഘടകങ്ങള്‍ കേരളവും കര്‍ണാടകയുമാണ്. ന്യൂനപക്ഷ സമൂഹം എതിരാകുമെന്ന ഭയമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലെയും നേതാക്കളുടെ നിലപാടിന് ആധാരം. സമാനമായ ഒരു പ്രതിസന്ധിയെയാണ് നടന്‍ മോഹന്‍ലാലും അഭിമുഖീകരിക്കുന്നത്. കേരളത്തില്‍ നിന്നും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത് മോഹന്‍ലാലിനും അമൃതാനന്ദമയിക്കുമാണ്. ഇതില്‍ അമൃതാനന്ദമയി ചടങ്ങില്‍ പങ്കെടുക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

സുരേഷ് ഗോപിയെ പോലും വിളിക്കാതെയാണ് മോഹന്‍ലാലിനെ അയോദ്ധ്യയിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഈ ക്ഷണത്തിനും പ്രാധാന്യം ഏറെയാണ്. ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്നു തന്നെയാണ് മോഹന്‍ലാലിന്റെ ആഗ്രഹം. എന്നാല്‍, ഇതു സംബന്ധമായി ഇപ്പോള്‍ ഉയര്‍ന്ന വിവാദത്തില്‍ ലാലിനും വലിയ ആശങ്കയുണ്ട്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് ഉയരുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ആയതിനാല്‍ ചടങ്ങില്‍ പങ്കെടുത്താല്‍ മറുവിഭാഗം എതിരാകുമോ എന്നതാണ് മോഹന്‍ലാലിന്റെ ഭയം. എന്നാല്‍, എതിര്‍പ്പുകള്‍ വക വയ്ക്കാതെ അയോദ്ധ്യയിലേക്ക് പോകാനാണ് സംഘപരിവാര്‍ നേതൃത്വം ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

إرسال تعليق

0 تعليقات