
സ്വന്തം ലേഖകൻ
ആലപ്പുഴ : കാനറ ബാങ്കിന്റെ ചെങ്ങന്നൂർ മുളക്കുഴ ശാഖയില്‍ പണയസ്വർണത്തില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ബാങ്കിലെ അപ്രൈസർ മുളക്കുഴ സ്വദേശി മധുകുമാറിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്കില്‍ പണയം വെച്ച സ്വർണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവർന്നതായാണ് പരാതി. സ്വർണം പണയം വെച്ചവർ തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. മാലയുടെ കണ്ണികള്‍, കൊളുത്തുകള്‍, കമ്മലിന്റെ സ്വർണമുത്തുകള്‍ തുടങ്ങിയവ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ പറയുന്നു.
നിരവധി ആളുകള്‍ ബാങ്കിന് മുന്നില്‍ പരാതിയുമായി എത്തിയതോടെ പൊലീസ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്വര്‍ണ ഉരുപ്പടികളില്‍ ബാങ്കില്‍ വെച്ച് കൃത്രിമം നടത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു. പണയം വയ്ക്കുന്നതിനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ സ്വര്‍ണ്ണ ഉരുപ്പടികളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷം ഉള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ബാങ്കില്‍ ഇരുന്നൂറിലധികം പേരുടെ ഉരുപ്പടികളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. മധുകുമാറിനെ പൊലിീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
0 تعليقات