banner

നഴ്സായ സുലൈഖയുടെ മുന്നിലേക്കെത്തിയത് മകന്റെ ശരീരം, ഹൃദയം തകർന്ന് കുഴഞ്ഞുവീണു

പെരുമ്പിലാവ് അൻസാർ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യംവഹിച്ചത് ഹൃദയഭേദകമായ കാഴ്ചക്ക്. തന്റെ മുന്നിലെത്തിയ ശരീരം കണ്ട് നഴ്സ് സുലേഖ സ്തംഭിച്ചുപോയി. സ്വന്തം മകനാണ് ഉയിര് നഷ്ടപ്പെട്ട് മുന്നിൽ കിടക്കുന്നതെന്ന് അവർക്ക് വിശ്വസിക്കാനായില്ല.

അക്കിക്കാവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ 15കാരൻ അൽ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടസ്ഥലത്തുള്ളവരോ ആശുപത്രിയിൽ എത്തിച്ചവരോ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. അൻസാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാതാവ് സുലൈഖയുടെ കൈക​ളിലേക്കാണ് അൽ ഫൗസാന്റെ മൃതദേഹമെത്തിയത്.

മകന്റെ ചേതനയറ്റ ശരീരം കണ്ട​തോടെ സുലൈഖ കുഴഞ്ഞുവീണു. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും കണ്ണീരിലായി. പിന്നീടെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഇവർ ഏറെ പാടുപെട്ടു. അൽ ഫൗസാന്റെ പിതാവ് ഇതേ ആശുപത്രിയിൽ അക്കൗണ്ടന്റാണ്. എന്നാൽ, സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല.

തൃശൂർ അക്കിക്കാവിൽ സൈക്കിളിൽ പിക്കപ്പ് വാനിടിച്ചാണ് വിദ്യാർഥി മരിച്ചത്.

إرسال تعليق

0 تعليقات