ഒൻപതു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി എത്തിയത്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലം മടക്ക യാത്ര മുടങ്ങിയ അവർ മാർച്ചിലാണ് ഭൂമിയിലെത്തിയത്.
തുടർന്ന് ആഴ്ചകളോളം നീണ്ട ഫിസിക്കൽ തെറാപ്പിക്കും മറ്റ് ആരോഗ്യ പരിപാലനത്തിനും ഇരുവരും വിധേയനായിരുന്നു. ഇപ്പോഴിതാ ഇരുവരും ആരോഗ്യം വീണ്ടെടുത്തെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
ബോയിംഗുമായും വിവിധ നാസ പ്രോഗ്രാമുകളുമായും സഹകരിച്ച് ഇരുവരും വീണ്ടും പ്രവർത്തനം ആരംഭിച്ചതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റ് കഴിഞ്ഞു വന്നതുപോലെ എന്നാണ് ബഹിരാകാശത്ത് കുടുങ്ങിയതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സുനിത പ്രതികരിച്ചത്. തങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും കടപ്പാടുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു.
കഴിഞ്ഞ വർഷം എട്ടു ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും ഇവരുടെ പേടകത്തിലെ തകരാർ കാരണം ഒൻപതു മാസത്തോളം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
പല ഘട്ടങ്ങളായാണ് ഇരുവർക്കും ചികിത്സ നൽകിയിരുന്നത്. ദീർഘനാൾ സീറോ ഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ ശക്തിയും വഴക്കവും നടക്കാനുള്ള ശേഷിയും വീണ്ടെടുക്കാനുള്ള ചികിത്സാ നടപടിക്രമങ്ങളാണ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിൻ്റെ ഒന്നാംഘട്ടത്തിൽ ചെയ്തത്.
ശരീരത്തിൻ്റെ ചലനവും ബാലൻസും ഉൾപ്പെടെ മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളും ഹൃദയത്തിൻ്റെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള കാർഡിയോ റീകണ്ടീഷനിങ് പ്രക്രിയകളുമാണ് രണ്ടാം ഘട്ടം. തുടർന്ന് ദീർഘമായ മൂന്നാംഘട്ടത്തിൽ ശാരീരിക പ്രകടനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള പ്രവൃത്തികളുമാണ് നടന്നത്.
45 ദിവസം നീളുന്ന റിഹാബിലിറ്റേഷൻ പ്രോഗ്രാമിന് ശേഷം ഭൂരിഭാഗം ബഹിരാകാശ യാത്രികരും ഫിറ്റ്നസ് വീണ്ടെടുക്കാറുണ്ടെന്നു നാസയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്പേസ് എക്സ് പേടകത്തിൽനിന്ന് പുറത്തിറക്കിയ സുനിത വില്യംസിനെയും സഹയാത്രികരെയും കാൽനീട്ടി, തലചായ്ച്ചുവെച്ച് സ്ട്രെച്ചറുകളിൽ ഇരുത്തിയാണ് മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോയത്.
0 تعليقات