കൊല്ലം : മേവറത്തെ സ്വകാര്യ സഹകരണ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാർപൽ ടണൽ സിൻഡ്രോം ലക്ഷണങ്ങളോടെ ചികിത്സ തേടിയ വ്യക്തിയുടെ ബന്ധുക്കൾ. മേവറത്തെ അഷ്ടമുടി സ്വകാര്യ സഹകരണ ആശുപത്രിക്കെതിരെയാണ് ചാത്തന്നൂർ സ്വദേശി ഹഫീസിന്റെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംസ്ഥാന മുഖ്യമന്ത്രി, പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ ഉന്നതർക്ക് ചികിത്സയിലെ വീഴ്ചയും അനാസ്ഥയും ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഇൻസുലിൻ ഉപയോഗിക്കുന്ന ഡയബറ്റിസ് രോഗിയായ ഹഫീസിന് ഒരു വർഷമായി ഇടത് കൈയിൽ കാർപൽ ടണൽ സിൻഡ്രോം ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഡോ. ജേക്കബ് ജോൺന്റെ നിർദേശപ്രകാരം നടത്തിയ ശസ്ത്രക്രിയ അദ്ദേഹം നേരിട്ട് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, രണ്ട് വനിതാ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആന്റിബയോട്ടിക്സ് നൽകാതിരുന്നതിനാൽ മുറിവ് ഉണങ്ങാതെ ഹഫീസിന് ഗുരുതര വേദന അനുഭവപ്പെട്ടു. പാരസെറ്റമോൾ ഗുളികകൾ അമിതമായി നൽകിയതായും, വെള്ളം ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതായും ആരോപണമുണ്ട്. ഒബ്സർവേഷൻ റൂമിൽ ഡോ. ജേക്കബ് ജോൺ അപമര്യാദയായി പെരുമാറിയെന്നും, ആവശ്യമായ പരിചരണം ലഭിക്കും മുമ്പ് നേരത്തെ ഡിസ്ചാർജ് ചെയ്തെന്നും ഹഫീസ് പറയുന്നു.
വീട്ടിലെത്തിയ ശേഷം വേദന തുടർന്നതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. അവിടെ വെച്ചാണ് മുറിവിന് ആന്റിബയോട്ടിക്സ് നൽകിയത്. മുറിവ് ഇനിയും ഉണങ്ങാത്തതിനാൽ ഹഫീസിന് ജോലിയിൽ പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല.
മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ, ഡോ. ജേക്കബ് ജോൺ, ഡോ. അഞ്ജലി, സ്ക്രബ് നഴ്സ് ജെസ്സി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ വാദം കുടുംബം തള്ളി, വീണ്ടും കമ്മീഷനെ സമീപിച്ചു.
ആശുപത്രിയുടെ മെഡിക്കൽ സർവീസസ് ഡയക്ടർ കൂടിയായ ഡോ. ജേക്കബ് ജോൺ ആരോപണങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. “പരാതിക്കാർ പരാതി നൽകട്ടെ,” എന്നായിരുന്നു അഷ്ടമുടി ലൈവ് പ്രതിനിധിയോടുള്ള അദ്ദേഹത്തിന്റെ മറുപടി. ഇതിനാൽ ആശുപത്രി സെക്രട്ടറി നൽകിയ പ്രതികരണം ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്...
ആശുപത്രി അധികൃതർ ഔദ്യോഗിക പ്രതികരണം നൽകുന്ന മുറയ്ക്ക് വാർത്ത പരിഷ്കരിക്കും.....
0 تعليقات