തിരുവനന്തപുരം : ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തും.
രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമായാണ്.
വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347 ആം കപ്പലാണ് എംഎസ്‍സി ഐറീന. മലയാളിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ. തൃശ്ശൂർ സ്വദേശിയാണ് വില്ലി.
2023ൽ നിർമ്മിച്ച കപ്പലിൽ ആകെ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവിൽ മറ്റൊരു മലയാളി കൂടിയുണ്ട്. സിംഗപ്പൂരിൽ നിന്നു യാത്രതിരിച്ച് ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തുന്നത്.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും.
ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും ഇതിനു മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്.
വിഴിഞ്ഞത്ത് നിന്ന് ഈ കപ്പൽ യൂറോപ്പിലേക്ക് പോകും. ഇതുവരെ 335 കപ്പലുകൾ തുറമുഖത്തെത്തി. ഏഴ് ലക്ഷം കണ്ടെയ്നർ നീക്കം ഇതിനകം പൂർത്തിയാക്കിയ വിഴിഞ്ഞത്ത് ഇനി അടുക്കാൻ ലോകത്ത് ഇതിനപ്പുറം മറ്റൊരു വലിയ കപ്പൽ നിലവിലില്ല.
0 تعليقات