banner

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് അയക്കാന്‍ ഇഡി...!, അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിർദ്ദേശിച്ചേക്കും

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സമന്‍സ് നല്‍കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇന്ന് സമന്‍സ് നല്‍കും. അടുത്താഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ഇഡി ആവശ്യപ്പെടും. 

2017 മുതല്‍ 2025 വരെയുള്ള സാമ്പത്തിക ഇടപാട് രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു.തിരുവനന്തപുരത്ത് അടക്കം ഭൂമികള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

അതേസമയം ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജനുവരി 21ന് ദ്വാരപാലകപാളി കേസില്‍ ജാമ്യം നേടിയ പോറ്റി, കട്ടിളപാളി കേസിലും 90 ദിവസത്തെ ജയില്‍ വാസത്തിന് പിന്നാലെയാണ് സ്വാഭാവികജാമ്യത്തിന് കോടതിയെ സമീപിച്ചത്. ഇതോടെ മുരാരിബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്ക് പിന്നാലെയാണ് പ്രധാന പ്രതിയായ പോറ്റിയും പുറത്തേക്ക് വരുന്നത്.

കട്ടിളപാളി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച പോറ്റി ജാമ്യഹരജി നല്‍കിയത്. 

إرسال تعليق

0 تعليقات