കൊട്ടാരക്കര : കൊട്ടാരക്കര ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ ആക്രമണം. കെ.എസ്.ആർ.ടി.സി ഡ്രൈവറും അഭിഭാഷകനും അടക്കം 12 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, തൃക്കണ്ണമംഗലം, നെല്ലിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വച്ചായിരുന്നു ആക്രമണം. വിവിധയിടങ്ങളിൽ വച്ച് ഒന്നിലധികം നായ്ക്കളാണ് ഇവരെ കടിച്ചത്.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വച്ച് ഡ്രൈവർ സുനിൽ കുമാറിനും കോടതി പരിസരത്ത് വച്ച് അഭിഭാഷകൻ സുധീഷിനും കടിയേറ്റു. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
കൊട്ടാരക്കര ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

0 تعليقات