അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ഹണി എം. വർഗീസ് വിചാരണ കോടതി ജ‍ഡ്‌ജിയായി തുടരും

Table of Contents
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ഹണി എം. വർഗീസ് തന്നെ വിചാരണ കോടതി ജ‍ഡ്‌ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറിക്കി.

വിചാരണക്കോടതി ജ‌ഡ്‌ജിയായി ഹണി എം. വർഗീസ് തുടരുന്ന സാഹചര്യത്തിൽ തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നു കാണിച്ചു അതിജീവിത ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി റജിസ്ട്രാറുടെ ഓഫിസ് ഈ ആവശ്യം തള്ളി ഉത്തരവിറക്കിയത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും ഹൈക്കോടതി റജിസ്ട്രാറുടെ ഓഫിസ് രേഖാമൂലം അറിയിച്ചു.

എറണാകുളം സിബിഐ കോടതി ജഡ്ജിയായി ഹണി എം.വർഗീസ് പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജ‍ഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം.വർഗീസിനെ വിചാരണക്കോടതിയുടെ ചുമതല ഏൽപിച്ചത്.

പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സിബിഐ കോടതിയിൽ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനൽ ജില്ലാ ജഡ്ജി കെ. ബാലകൃഷ്ണനെ നിയമിച്ചിരുന്നു.

ഇതോടെയാണ് കേസ് നടത്തിപ്പ് ഹണി എം.വർഗീസിന്‍റെ ചുമതലയിലുളള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

Post a Comment