banner

അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: 'താനും കുഞ്ഞുമായി ഈ ലോകം വിട്ടു പോകുന്നു'യെന്ന് ഫുട്ബോള്‍ കളിക്കുന്നിനിടെടെ ഭാര്യ മെസേജ് അയച്ചിരുന്നതായി ഭർത്താവ് പോലീസിനോട്; കുഞ്ഞിനെ ചേര്‍ത്തുവെച്ച് അഞ്ജു തീകൊളുത്തിയെന്നും മൊഴി

തിരുവനന്തപുരം : പുത്തന്‍തോപ്പില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ താനും കുഞ്ഞും മരിക്കാന്‍ പോകുകയാണെന്ന് ഭാര്യ തന്നെ അറിയിച്ചിരുന്നതായി ഭര്‍ത്താവ്. പുത്തന്‍തോപ്പില്‍ അഞ്ജു എന്ന യുവതിയും മകന്‍ ഒമ്പത് മാസം പ്രായമുള്ള ഡേവിഡും പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് രാജു ജോസഫ് ടിന്‍സിലിയുടെ മൊഴി.

സംഭവം നടക്കുമ്പോള്‍ താന്‍ പുത്തന്‍തോപ്പില്‍ ഫുട്‌ബോള്‍മത്സരം കാണാന്‍ പോയിരിക്കുക ആയിരുന്നെന്നും ഈ സമയത്ത് അഞ്ജു താനും കുഞ്ഞും ഈ ലോകം വിട്ടു പോകുന്നു എന്ന് മെസേജ് അയച്ചിരുന്നതായുമാണ് രാജു പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. പിന്നീട് കുഞ്ഞിനെ ചേര്‍ത്തുവെച്ച് അഞ്ജു തീകൊളുത്തുകയും ചെയ്‌തെന്നും പറഞ്ഞു.

ഫുടബോള്‍ മത്സരത്തിന്റെ ഇടവേള സമയത്ത് വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ ഭാര്യയെയും കുഞ്ഞിനെയും കണ്ടതെന്നും ഇയാള്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടു ഏഴ് മണിയോടെയാണ് അഞ്ജുവിനെ കത്തിക്കരിഞ്ഞ നിലയിലും കുഞ്ഞിനെ പൊള്ളലേറ്റ നിലയിലും വീടിന്റെ ശുചിമുറിയില്‍ കണ്ടെത്തിയത്. അഞ്ജു വീട്ടില്‍വെച്ചും കുഞ്ഞ് പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.

രാജുവിന്റെ മൊഴിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഇരുവരുടെയും ഫോണ്‍ സന്ദേശങ്ങളും കോളുകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം പൊള്ളലേറ്റു കിടന്ന അഞ്ജുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ രാജു ശ്രമിച്ചില്ലെന്ന ആക്ഷേപമാണ് അഞ്ജുവിന്റെ വീട്ടുകാര്‍ നടത്തുന്നത്. പൊള്ളലേറ്റുകിടന്ന കുട്ടിയെ മാത്രമേ രാജു ആശുപത്രിയില്‍ എത്തിച്ചുള്ളൂ എന്നും പറയുന്നു. അഞ്ജുവിന്റെ മരണത്തിനു പിന്നില്‍ രാജുവാണെന്നും ഇവര്‍ ആരോപിക്കുന്നു.

രാജുവിനെതിരെ അഞ്ജുവിന്റ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം വിപുലപ്പെടുത്തിയത്. പൊള്ളലേറ്റു ഗുരുതരാവസ്ഥയിലായ കുഞ്ഞ് കൂടി മരണപ്പെട്ടതോടെ മൃതദേഹം എവിടേയ്ക്ക് കൊണ്ടുപോകണമെന്ന കാര്യത്തിലും രാജുവിന്റെയും അഞ്ജുവിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ പോലീസ് ഇടപെട്ട് രണ്ടു മൃതദേഹങ്ങളും അഞ്ജുവിന്റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പ്രണയിച്ചായിരുന്നു രാജുവും അഞ്ജുവും വിവാഹം കഴിച്ചത്.

Post a Comment

0 Comments