banner

ഗ്യാസ് സിലിണ്ടറിൻ്റെ അളവില്‍ തട്ടിപ്പ്; 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൊച്ചി : പാചകവാതക സിലിണ്ടറിലെ ഗ്യാസിന്റെ അളവില്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കാന്‍ വിധി. എറണാകുളം തൃക്കാക്കര ചെമ്പുമുക്ക് ചിറപ്പാട്ട് വീട്ടില്‍ സി.വി. കുര്യനാണ് ഓയില്‍ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ല ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

പരാതിക്കാരന് ലഭിച്ച സീല്‍ ചെയ്ത സിലിണ്ടര്‍ പതിവിന് വിപരീതമായി വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിയായി. ലീഗല്‍ മെട്രോളജി വകുപ്പിന്റേതടക്കം വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടും മറ്റ്‌തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിലിണ്ടറിലെ ഗ്യാസിന്റെ കുറവ് കോടതി തിട്ടപ്പെടുത്തിയത്. ലീഗല്‍ മെട്രോളജി വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് സ്റ്റേഷനില്‍ 2017 ഫെബ്രുവരി 22ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിറ സിലിണ്ടറുകളിലെ തൂക്കക്കുറവ് കണ്ടെത്തിയിരുന്നു. ഇപ്രകാരമുള്ള സംഭവം പരാതിക്കാരന്റെ മാത്രം പ്രശ്നമല്ലെന്നും ഉപഭോക്താക്കള്‍ക്ക് വിപുലമായ രീതിയില്‍ ഗ്യാസിന്റെ അളവില്‍ കൃത്രിമം നടത്തി ചൂഷണം നടന്നിട്ടുണ്ടാകാമെന്നും ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ശ്രീവിദ്യ ടി.എന്‍ എന്നിവര്‍ അംഗങ്ങളുമായി ബെഞ്ച് നിരീക്ഷിച്ചു.


Post a Comment

0 Comments