തിരുവനന്തപുരം : സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ വിതരണം ചെയ്യുന്ന സ്പെഷ്യൽ പാക്കേജ് തുക ഇനി ഗ്രേഡിംഗിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ സാധ്യത. സ്കൂളുകളെ വിവിധ ഗ്രേഡുകളാക്കി തിരിച്ചതിനുശേഷമാണ് ആനുകൂല്യങ്ങൾ നൽകുക. റിപ്പോർട്ടുകൾ പ്രകാരം, തുക അനുവദിക്കുന്നതിനായി സ്കൂളുകളെ എ, ബി, സി, ഡി ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. സ്പെഷ്യൽ സ്കൂളുകളിൽ ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതാണ്. ഇതിനോടൊപ്പം സർക്കാർതലത്തിലും പരിശോധനകൾ വേറെയും നടത്തും.
ഇവ വിലയിരുത്തിയതിനുശേഷമാണ് സ്കൂളുകളുടെ അന്തിമ ഗ്രേഡിംഗ് തീരുമാനിക്കുക. പാക്കേജിംഗിനുള്ള അപേക്ഷ ജൂൺ 15ന് മുമ്പായാണ് സ്വീകരിക്കുക. ജൂലൈ ആദ്യവാരത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. തുടർന്ന് ജൂലൈ 31നകം വിശദ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കും. ഓഗസ്റ്റ് 15 നുള്ളിലാണ് സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത്. സെപ്തംബർ രണ്ടാം വാരത്തിന് ശേഷം ചേരുന്ന കമ്മിറ്റിയിൽ ഗ്രേഡിംഗ് നിശ്ചയിക്കുകയും, തുടർന്ന് തുക അനുവദിക്കാൻ അനുമതി നൽകുകയും ചെയ്യും.
0 Comments