banner

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയ സംഭവം; നാരായണൻ നമ്പൂതിരിയെ പിടികൂടാനാകാതെ അന്വേഷണസംഘം

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ നടത്തിയ കേസിൽ പ്രധാന പ്രതി നാരായണൻ നമ്പൂതിരിയെ തേടി അന്വേഷണസംഘം. പൊലീസിന്റെയും വനവകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് നാരായണൻ നമ്പൂതിരിയെയും കൂടെയുണ്ടായിരുന്ന ആളുകളെയും തേടി തമിഴ്നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. വനം വികസന കോർപ്പറേഷനിലെ രണ്ട് ജീവനക്കാർ അറസ്റ്റിലായ വിവരം പറഞ്ഞതോടെ നാരായണൻ നമ്പൂതിരിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇതിനിടെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് രണ്ട് പ്രതികളെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂഴിയാർ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. അനധികൃത പൂജയുമായി ബന്ധപ്പെട്ട് വനം വികസന കോർപ്പറേഷൻ ജീവനക്കാരെയാണ് സസ്‌പൻഡ് ചെയ്തത്. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

3000 രൂപ വാങ്ങിയാണ് പ്രതികൾ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ . പ്രതികളെ പൊന്നമ്പലമേട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തി.ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിൽ മൂഴിയാർ പോലീസും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കൽ, വിശ്വാസത്തെ അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിൽ വനം വകുപ്പ് ഉൾപ്പെടുത്തിയ പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്.


Post a Comment

0 Comments