തിരുവനന്തപുരം : മണിപ്പൂരിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവലയങ്ങൾക്കുമെതിരേ നടക്കുന്ന ആക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യം ഒരുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരണകാലത്ത് സമാധാനപരമായിരുന്ന മണിപ്പൂർ ഇന്ന് വിഭാഗീയ സംഘർഷങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആക്രമണങ്ങളിൽ നിരവധി പേർ മരിക്കുകയും നൂറുകണക്കിന് പേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി. സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണ്. അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ജീവിക്കാനുള്ള അവകാശവും മതസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നിശബ്ദരായ കാഴ്ചക്കാരായി നിൽക്കുന്നത് ഖേദകരമാണ്. മണിപ്പൂരിൽ ക്രിസ്ത്യൻ സഹോദരങ്ങൾ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് കാണുമ്പോൾ ദുഃഖമുണ്ടനെനും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി.
0 Comments