കൊല്ലം : ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ ഉണ്ടായ തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇന്നലെ രാത്രിയോടെയാണ് മരുന്ന് സംഭരണശാലയിൽ തീ പടർന്നത്. ഉടൻ തന്നെ സ്ഥലത്തേക്ക് 5 യൂണിറ്റ് ഫയർഫോഴ്സ് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. അഗ്നിബാധയെ തുടർന്ന് കോടികളുടെ മരുന്നാണ് കത്തിനശിച്ചത്. കൂടാതെ, മൂന്ന് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഏകദേശം 10 കോടി രൂപയ്ക്ക് മുകളിലാണ് നാശനഷ്ടം കണക്കാക്കുന്നത്. രാത്രിയിൽ ഉണ്ടായ ഇടിമിന്നലിൽ ബ്ലീച്ചിംഗ് പൗഡറിന് തീ പിടിച്ചതോടെയാണ് മറ്റിടങ്ങളിലേക്കും അതിവേഗത്തിൽ തീ വ്യാപിച്ചത്. കെട്ടിടത്തിലെ പുറംഭാഗത്തായി സൂക്ഷിച്ചിരുന്ന സ്പിരിറ്റിലേക്ക് തീ പടർന്നതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. അഗ്നി രക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിടം ഗോഡൗൺ ആക്കി എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. തീപിടിത്തത്തിന്റെ പുക ശ്വസിച്ചതിനെ തുടർന്ന് ഏഴ് പേരെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

0 Comments