banner

പോക്സോ പ്രതി തെളിവെടുപ്പിനിടെ കടന്നുകളഞ്ഞു!, വസ്ത്രമെടുക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ പോലീസ് പിടിയില്‍

പത്തനംതിട്ട : വയ്യാറ്റുപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മീന്‍കുഴി തോട്ടുഭാഗം ജിതിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്.

ബുധനാഴ്ച രാവിലെയാണ് പോക്സോ കേസില്‍ പ്രതിയായ ജിതിനെ ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറുമണിയോടെ ഒരു കൈയില്‍ വിലങ്ങണിയിച്ച് പ്രതിയുമായി പോലീസ് വയ്യാറ്റുപ്പുഴയില്‍ തെളിവെടുപ്പിനെത്തി. ഇതിനിടെയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ജിതിന്‍ സമീപത്തെ വനത്തിലേക്കാണ് ഓടിക്കയറിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളുടെ വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. രാത്രി നടത്തിയ തിരച്ചിലില്‍ കീറിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ മറ്റൊരു വസ്ത്രം എടുക്കാനായി പ്രതി വീട്ടില്‍ തന്നെ വരുമെന്ന് പോലീസ് കണക്കുക്കൂട്ടി. ഇതനുസരിച്ച് പ്രതിയുടെ വീടിന് സമീപം രഹസ്യമായി നിലയുറപ്പിച്ചു.

പോലീസിന്റെ കണക്കുക്കൂട്ടല്‍ ശരിവെച്ച് പുലര്‍ച്ചെ നാലരയോടെയാണ് ജിതിന്‍ വസ്ത്രമെടുക്കാനായി വീട്ടിലെത്തിയത്. ഈ സമയം പോലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. പോക്സോ കേസില്‍ പ്രതിയായ ജിതിന്‍ നേരത്തെ ലഹരിക്കേസിലും ഉള്‍പ്പെട്ടയാളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.

Post a Comment

0 Comments