banner

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി; നഗ്നരാക്കി റോഡിലൂടെ നടത്തി; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം

ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരകളാക്കി പിന്നാലെ നഗ്‌നരാക്കി റോഡിലൂടെ നടത്തി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത നടന്നിട്ടും മണിപ്പൂരിലെ അക്രമസംഭവങ്ങളില്‍ പ്രധാനമന്ത്രി മൗനം ഭജിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

മെയ് നാലിനാണ് കംഗ്പോക്പി ജില്ലയില്‍ രണ്ട് സ്ത്രീളെ ഒരും സംഘം യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരേയും നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ തന്നെ അക്രമകാരികളെ പിടികൂടുമെന്നും മണിപ്പൂര്‍ പൊലീസ് ട്വീറ്റ് ചെയ്തു. മെയ് നാലിനാണ് പീഡനം നടന്നത്. 15 ദിവസത്തിന് ശേഷമാണ് സ്ത്രീകള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്. അക്രമികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നതിനെ കടുത്ത ഭാഷയില്‍ പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു. ‘ മണിപ്പൂരില്‍ നിന്ന് വരുന്ന അതിക്രമത്തിനിരയായ സ്ത്രീകളുടെ ചിത്രം ഹൃദയഭേദകമാണ്. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളുമാണ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമുഖം നേരിടുന്നത്. എല്ലാവരും ഏക സ്വരത്തില്‍ ഈ അതിക്രമത്തെ അപലപിക്കണം, ഒപ്പം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുവരികയും ചെയ്യണം. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും നിശബ്ദരായി തുടരുന്നത് ? ഈ ചിത്രങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നില്ലേ ?’- പ്രിയങ്കാ ഗാന്ധി കുറിച്ചു.

മണിപ്പൂരില്‍ മെയ് മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനോടകം 120 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലുമാണ്.

Post a Comment

0 Comments