banner

മണിപ്പൂര്‍ സംഭവത്തിൽ ഇന്നും ചർച്ച!, കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു, മൂന്ന് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷം


മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി മൗനം വെടിയുന്നതിനായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കത്തുന്നത് ഇന്ത്യ കത്തുന്നതുപോലെയാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ മൂന്ന് ചോദ്യങ്ങളും ഗൗരവ് ഗൊഗോയ് ഉന്നയിച്ചു.

പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?, മുഖ്യമന്ത്രിയെ മാറ്റാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട്?, പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു? തുടങ്ങിയ ചോദ്യങ്ങളാണ് ഗൗരവ് ഗൊഗോയ് ഉന്നയിച്ചത്. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് 75 ദിവസം വേണ്ടിവന്നത് എന്തുകൊണ്ടാണെന്നും സംസാരിച്ചത് വെറും മുപ്പത് സെക്കന്‍ഡ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പൂരില്‍ നീതി വേണം. അതിനായാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മണിപ്പൂരില്‍ 150 പേര്‍ മരിച്ചു. അയ്യായിരത്തോളം വീടുകള്‍ കത്തിനശിച്ചു. ആറായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ഇരട്ട എഞ്ചിന്‍ സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രിക്ക് അംഗീകരിക്കേണ്ടിവരുമെന്നും ഗൗരവ് ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments