banner

ഫണ്ടില്ല, ഓണക്കിറ്റ് ഏഴുലക്ഷമാക്കി ചുരുക്കി; കഴിഞ്ഞ വര്‍ഷം നല്‍കിയത് 87 ലക്ഷം

തിരുവനന്തപുരം : ഇത്തവണ ഓണക്കിറ്റ് ഏഴുലക്ഷമായി ചുരുക്കി. സാമ്പത്തികപ്രതിസന്ധിയാണ് കാരണം. അഞ്ചുലക്ഷം മഞ്ഞക്കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും അവശവിഭാഗങ്ങളുമായി രണ്ടുലക്ഷം പേര്‍ക്കും മാത്രം കിറ്റ് നല്‍കാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ശുപാര്‍ശയില്‍ തിങ്കളാഴ്ച ഔദ്യോഗികതീരുമാനം വന്നേക്കും. മൊത്തം 93 ലക്ഷം റേഷന്‍കാര്‍ഡുടമകളില്‍ 87 ലക്ഷംപേര്‍ക്ക് കഴിഞ്ഞവര്‍ഷം കിറ്റ് നല്‍കിയിരുന്നു.

ഇത്തവണ എല്ലാവര്‍ക്കും നല്‍കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സാമ്പത്തികപ്രതിസന്ധി തടസ്സമായി. കോവിഡ് പ്രതിസന്ധി മാറിയതിനാല്‍ എല്ലാവര്‍ക്കും ഓണക്കിറ്റു നല്‍കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുവിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം ഓണക്കിറ്റില്‍ 14 ഇനമുണ്ടായിരുന്നു. ഇത്തവണ ഒരെണ്ണം കുറഞ്ഞേക്കും. അന്തിമതീരുമാനം മുഖ്യമന്ത്രിയെടുക്കും.

കഴിഞ്ഞവര്‍ഷം വറ്റല്‍മുളക് നല്‍കിയിടത്ത് ഇത്തവണ മുളകുപൊടി കിറ്റില്‍ ഉള്‍പ്പെടുന്നതടക്കമുള്ള മാറ്റങ്ങളും വന്നേക്കും. കശുവണ്ടി കിറ്റില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ടെങ്കിലും അന്തിമതീരുമാനമെടുത്തിട്ടില്ല. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതികൂടി പരിഗണിച്ചാവും കിറ്റിന്റെ വലുപ്പം. തിങ്കളാഴ്ച തീരുമാനമെടുത്തുകഴിഞ്ഞാല്‍ ഓണക്കിറ്റുകള്‍ 20-ന് വിതരണം തുടങ്ങാനാണ് സാധ്യത.

Post a Comment

0 Comments