ഡൽഹി : ഇസ്രായേല്‍ – പലസ്തീൻ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി.
ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. തല്ക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് ഉന്നതവൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, ഇന്ത്യയിലുള്ള ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാള്‍ നീളുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കല്‍ തല്‍കാലം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍, സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും.
ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ തയാറെടുക്കാൻ വ്യോമ – നാവിക സേനകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെയും തീര്‍ത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
0 تعليقات