banner

സംശയരോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി; കേസിൽ വിചാരണമദ്ധ്യേ ഒളിവില്‍ പോയി; 19 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാന്നാര്‍ സ്വദേശി പിടിയിലായ സംഭവത്തിൽ ട്വിസ്റ്റ്; ജയിലില്‍ കിടക്കുമ്പോള്‍ പുറത്തുപറയരുതാത്ത ആ വലിയ രഹസ്യം പറഞ്ഞത് സഹതടവുകാരനോട്; ചതി പറ്റിയെന്ന് വ്യക്തമായത് ജാമ്യം കിട്ടിയപ്പോള്‍


സ്വന്തം ലേഖകൻ
മാന്നാര്‍ : ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണമദ്ധ്യേ ഒളിവില്‍ പോയി 19 വര്‍ഷങ്ങള്‍ക്ക്‌ ശേഷം മാന്നാര്‍ ആലുംമൂട് ജംഗ്ഷന് തെക്ക് താമരപ്പള്ളില്‍ കുട്ടികൃഷ്ണൻ പിടിയിലായതോടെ കൊടും ക്രൂരമായ കൊലപാതകത്തിന്റെ ഓര്‍മകള്‍ നാട്ടുകാരില്‍ വീണ്ടുമുണര്‍ന്നു. ഭാര്യ ജയന്തിയിലുണ്ടായ സംശയമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്.

ആദ്യവിവാഹം ഒഴിഞ്ഞശേഷമാണ് കുട്ടികൃഷ്ണൻ വള്ളികുന്നം സ്വദേശിനിയായ ജയന്തിയെ വിവാഹം കഴിച്ചത്. ജയന്തിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നുവെന്ന് പിന്നീടാണ് കുട്ടികൃഷ്ണന് മനസിലായത്. ആദ്യ വിവാഹക്കാര്യം മറച്ചുവച്ചതും മറ്റു പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നുമുള്ള സംശയത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമായിരുന്നു കൊലപ്പെടുത്താൻ കാരണം. വിചാരണമദ്ധ്യേ ഒളിവില്‍പ്പോയ ശേഷം ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പുലര്‍ത്താതെയിരുന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് അക്ഷീണപ്രയത്നമാണ് നടത്തിയത്.

ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷ പണ്ഡിതനുമായി പരിചയത്തിലാകുകയും അദ്ദേഹത്തിന്റെ സഹായിയായി കുറച്ച്‌ നാള്‍ കട്ടപ്പനയിലും ജോത്സ്യന്റെ മരണശേഷം ഒറീസയിലെ ടയര്‍ റിട്രേഡിംഗ് കമ്ബനിയിലും സെക്യൂരിറ്റി സ്ഥാപനങ്ങളിലും പല പേരുകളില്‍ ജോലി ചെയ്തിരുന്ന കുട്ടികൃഷ്ണൻ ഒപ്പം ഷെയര്‍ മാര്‍ക്കറ്റ് ഓണ്‍ലൈൻ ട്രേഡ് ബിസിനസും നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി മുംബൈയില്‍ പോകാറുണ്ടായിരുന്നുവെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയ് ഷെയര്‍ മാര്‍ക്കറ്റിംഗ് കമ്ബനികളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഷെയര്‍ മാര്‍ക്കറ്റിംഗില്‍ ബിസിനസ്‌ നടത്തി സാമ്ബത്തിക നഷ്ടം വന്ന കുട്ടികൃഷ്ണൻ മുംൈബയില്‍ നിന്ന് എറണാകുളം കളമശ്ശേരി സ്വദേശിയ്ക്കൊപ്പം പോയെന്ന് അറിഞ്ഞ അന്വേഷണ സംഘം കൊച്ചിയില്‍ നടത്തിയ തിരച്ചിലിലാണ് കളമശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

അതേസമയം അറസ്റ്റിലായി ജയിലില്‍ കഴിയവേ സഹതടവുകാരനോട് എല്ലാ വിവരങ്ങളും പങ്കുവച്ച കുട്ടികൃഷ്ണൻ ഭാര്യയുടേതുള്‍പ്പടെ അമ്ബതുപവനോളം സ്വര്‍ണ്ണാഭരങ്ങളും വീടിന്റെ ആധാരവും പുരയിടത്തില്‍ കുഴിച്ചിട്ട വിവരവും പറയുകയുണ്ടായി. കുട്ടികൃഷ്ണൻ ജാമ്യത്തില്‍ ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്ബ് പുറത്തിറങ്ങിയ നൂറനാട് സ്വദേശിയായ സഹ തടവുകാരൻ ആരുമറിയാതെ കുട്ടിക്കൃഷ്ണന്റെ പുരയിടത്തില്‍ നിന്നും ഇവ കടത്തിക്കൊണ്ടുപോവുകയുണ്ടായി.

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സ്വര്‍ണ്ണം കാണാത്തതിനെത്തുടര്‍ന്ന് സഹതടവുകാരന്റെ വീട്ടിലെത്തി അന്വേഷിച്ചതിനൊടുവില്‍ ആധാരം അവിടെ നിന്നും ലഭിച്ചെങ്കിലും സ്വര്‍ണ്ണം കിട്ടിയിരുന്നില്ല. സഹ തടവുകാരൻ പിന്നീട് ആത്മഹത്യ ചെയ്‌തെന്ന് കുട്ടികൃഷ്ണൻ പറഞ്ഞു. ആധാരം കിട്ടിയതോടെ വസ്തുവും വീടും വിറ്റ പണവുമായിട്ടാണ് കുട്ടികൃഷ്ണൻ ഒളിവില്‍പ്പോയത്.

Post a Comment

0 Comments