സ്വന്തം ലേഖകൻ
കൊട്ടിയം : ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ മുടക്കി പഠിക്കുന്ന അവസാന വർഷ ബി.ഡി.എസ് വിദ്യാര്‍ഥിയായ കോഴിക്കോട് പാനൂര്‍ കിഴക്കോത്ത് പുതുപറമ്പില്‍ വീട്ടില്‍ പി.പി. നൗഫല്‍ ആണ് (28) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 72 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പ്രഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മയക്കുമരുന്ന് വിതരണം നടത്തുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ച അഞ്ചരയോടെ കൊട്ടിയം ജങ്ഷനില്‍ വെച്ചാണ് നൗഫല്‍ പൊലീസിന്റെ വലയിലായത്. ബംഗളൂരുവില്‍നിന്നെത്തിയ ആഡംബര ബസില്‍ കൊട്ടിയത്ത് ഇറങ്ങുമ്പോള്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മയക്കുമരുന്നുമായി ഇയാള്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം ജങ്ഷനില്‍ ശക്തമായ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. ബസില്‍ നിന്നിറങ്ങിയ ഉടൻതന്നെ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തില്‍ പാക്കറ്റില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്.
തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തതില്‍ ഇയാള്‍ താമസിച്ചിരുന്ന കുളപ്പാടത്തെ മുറിയില്‍നിന്ന് ഹഷീഷ് ഓയിലും കഞ്ചാവും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെത്തി.
ബംഗളൂരുവില്‍നിന്ന് വലിയ അളവില്‍ മയക്കുമരുന്നു കടത്തിക്കൊണ്ടു വന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുകയായിരുന്നു ഇയാൾ. കൊട്ടിയം, പാരിപ്പള്ളി എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊല്ലം സിറ്റി ഡാൻസാഫ് ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
.jpg)
0 Comments