banner

കഴിഞ്ഞ 75 വര്‍ഷത്തിനിടെ മറ്റൊരു മഹാത്മാഗാന്ധിയെ സൃഷ്ടിക്കാനായില്ല , പക്ഷേ ബി.ജെ.പി പത്ത് വര്‍ഷം കൊണ്ട് നിരവധി ഗോഡ്സേകളെ സൃഷ്ടിച്ചു ; മെഹബൂബ മുഫ്തി mehabooba mufti aganist bjp government

ശ്രീനഗര്‍ : കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്തിന് മറ്റൊരു മഹാത്മാഗാന്ധിയെ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാല്‍ ബി.ജെ.പി പത്ത് വര്‍ഷം കൊണ്ട് നിരവധി ഗോഡ്സേകളെ സൃഷ്ടിച്ചുവെന്നും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ബി.ജെ.പിയുടെ പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഫ്തി. ഏതെങ്കിലും ബി.ജെ.പി നേതാവിനെ കുറിച്ച്‌ ഒരു വ്യക്തി ഇത്തരം പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ അന്വേഷണത്തിനൊന്നും വഴിവെക്കാതെ ആ വ്യക്തിയെ ജയിലിലടക്കുകയും അയാള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ടാകുമായിരുന്നുവെന്നും മുഫ്തി പറഞ്ഞു. 

രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ എക്സിലായിരുന്നു ബി.ജെ.പി പങ്കുവെച്ചത്. പുതിയ യുഗത്തിലെ രാവണൻ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റര്‍ പങ്കുവെച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ ആപത്താണെന്നും മനപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണെന്നുമായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. അതേസമയം ഇത്തരം പ്രവര്‍ത്തികള്‍ ഇൻഡ്യ സഖ്യം രൂപീകരിച്ചതിലുള്ള ബി.ജെ.പിയുടെ അമര്‍ഷമാണ് വ്യക്തമാക്കുന്നത് എന്ന് മെഹബൂബ മുഫ്തി പറഞ്ഞു. അവര്‍ ഇൻഡ്യ സഖ്യത്തില്‍ ആകെ നിരാശരാണ്. ഉള്ളിന്‍റെയുള്ളില്‍ അവര്‍ നടത്തിയ ഹിന്ദു-മുസ്ലിം വിഭാഗീയത വമ്ബൻ പരാജയമായിരുന്നുവെന്ന് അവര്‍ക്ക് തന്നെയറിയാം. അതിന്‍റെ അമര്‍ഷമാണ് ബി.ജെ.പി കാണിക്കുന്നതെന്നും മുഫ്തി പറഞ്ഞു. 

മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാൻ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രയത്നങ്ങളെ കുറിച്ച്‌ പറഞ്ഞ മുഫ്തി രാജ്യത്ത് സമീപകാലത്തായി ഗോഡ്സെയുടെ ആശയങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണം കൂടുകയാണെന്നും പറഞ്ഞു. 

“ഒരു മനുഷ്യൻ ഗോഡ്‍സെയുടെ ആശയങ്ങള്‍ക്കെതിരെ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. ബി.ജെ.പി ഗോഡ്സെയുടെ സംഘത്തെ സൃഷ്ടിക്കുന്നു. അവൻ (രാഹുല്‍ ഗാന്ധി) ഗാന്ധിയാകാൻ ശ്രമിക്കുന്നു. 75 വര്‍ഷം കഴിഞ്ഞിട്ടും ഗാന്ധിയെ പുനസൃഷ്ടിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. പക്ഷേ 10 വര്‍ഷം കൊണ്ട് അവര്‍ (ബി.ജെ.പി)അനേകം ഗോഡ്സെമാരെ സൃഷ്ടിച്ചു” മുഫ്തി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശ്വസിക്കാൻ പോലും പ്രയാസം തോന്നുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സനാതനധര്‍മത്തെ കുറിച്ചും മുഫ്തി പരാമര്‍ശിച്ചു.

إرسال تعليق

0 تعليقات