സ്വന്തം ലേഖകൻ
കോട്ടയം : ട്രെയിനിൽ യാത്രക്കാരിയുടെ ഒന്നര പവന്റെ സ്വര്‍ണപാദസരം മോഷ്ടിച്ചയാളെ റെയില്‍വേ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി അഭയദാസിനെയാണ് (25) മംഗലാപുരത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് 'നിസാമുദ്ദീന്‍ എക്സ്പ്രസില്‍ കായകുളത്തുനിന്ന് യാത്രചെയ്ത ഓച്ചിറ സ്വദേശിനിയുടെ പാദസ്വരമാണ് ഇയാള്‍ മോഷ്ടിച്ചത്. കോട്ടയം റെയില്‍വേ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കല്‍നിന്ന് മോഷ്ടിച്ച പാദസരം പൊലീസ് കണ്ടെടുത്തു. ഇയാള്‍ പതിവായി ഉത്തര്‍പ്രദേശില്‍നിന്ന് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയശേഷം ട്രെയിനില്‍ കയറി ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തി മുങ്ങുകയാണ് പതിവ്.
ഇയാളുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ സമാനമായ ആറ് കേസുകളുണ്ടെന്ന് കോട്ടയം റെയില്‍വേ പൊലീസ് പറഞ്ഞു. കോട്ടയം റെയില്‍വേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

0 Comments