banner

ലോകകപ്പില്‍ വീണ്ടുമൊരു അട്ടിമറി വിജയം!, സൗത്താഫ്രിക്കയ്ക്കെതിരെ നെതര്‍ലാൻ്റ്സിന് ഗംഭീര വിജയം, 'ഡച്ച്‌ വിപ്ലവം' സൗത്താഫ്രിക്കയെ 38 റണ്‍സിനു വീഴ്ത്തിയതോടെ, ഇന്നലെ കളിക്കളത്തിൽ സംഭവിച്ചത് ഇങ്ങനെ


ധര്‍മശാല : ഐസിസി ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു വമ്പന്‍ അട്ടിമറി. രണ്ടു വമ്പന്‍ തുടര്‍ ജയങ്ങളുമായി കുതിച്ച സൗത്താഫ്രിക്കയ്ക്കു നെതര്‍ലാന്‍ഡ്‌സാണ് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. ദിവസങ്ങള്‍ക്കു മുൻപ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താന്‍ അട്ടിമറിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് ഡച്ച്‌ വിപ്ലവം സംഭവിച്ചിരിക്കുന്നത്.
രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണ് അവര്‍ നേടിയത്. സൗത്താഫ്രിക്കയെ ഡച്ച്‌ ടീം 38 റണ്‍സിനു വീഴ്ത്തുകയായിരുന്നു.
നെതര്‍ലാന്‍ഡ്‌സിന്റെ സര്‍പ്രൈസ് വിജയം ഇന്ത്യക്കും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. കാരണം, സൗത്താഫ്രിക്കയുടെ പരാജയം ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു തുടരാന്‍ സഹായിച്ചിരിക്കുകയാണ്. ഈ മല്‍സരത്തില്‍ സൗത്താഫ്രിക്ക ജയിച്ചിരുന്നെങ്കില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അവര്‍ തലപ്പത്തേക്കു കയറുമായിരുന്നു.
പക്ഷെ നെതര്‍ലാന്‍ഡ്‌സ് അതു തടഞ്ഞത് ഇന്ത്യക്കു ആശ്വാസമായി. ഇതു രണ്ടാം തവണയാണ് സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിച്ചത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലും സൗത്താഫ്രിക്കയെ അവര്‍ വീഴ്ത്തിയിരുന്നു.
ഇതു സൗത്താഫ്രിക്കയ്ക്കു സെമി ഫൈനലില്‍ സ്ഥാനം നഷ്ടമാക്കുകയും ചെയ്തു. മഴ കാരണം 43 ഓവറുകളാക്കി വെട്ടിക്കുറച്ച ഇന്നത്തെ മല്‍സരത്തില്‍ 246 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഡച്ച്‌ ടീം നല്‍കിയത്. പക്ഷെ ശക്തമായ ബാറ്റിങ് നിരയുള്ള സൗത്താഫ്രിക്ക ഡച്ച്‌ ബൗളിങ് ആക്രമണത്തില്‍ പതറി.
നാലു വിക്കറ്റിനു 44 റണ്‍സിലേക്കും ആറു വിക്കറ്റിനു 109 റണ്‍സിലേക്കും കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഒടുവില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ 207 റണ്‍സിനു സൗത്താഫ്രിക്ക കീഴടങ്ങി.

Post a Comment

0 Comments