ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ലോകം രണ്ടു ചേരിയില്‍. സൈനിക നീക്കത്തില്‍ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്ത് എത്തിയപ്പോള്‍ ഭീകരാക്രമണമെന്ന് ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും നിലപാട് എടുത്തു. എന്നാല്‍, ഇരുപക്ഷത്തും ചേരാതെ നിലപാട് വ്യക്തമാക്കുകയാണ് തുര്‍ക്കിയും കുവൈത്തും സൗദി അറേബ്യയും ചെയ്തത്.
ഇസ്രയേലിനെതിരേ സൈധര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേലാണെന്നൃ ഖത്തറും വ്യക്തമാക്കി. ഇരു വിഭാഗങ്ങളും അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങമെന്ന് സൗദി അറേബ്യ അഭ്യര്‍ഥിച്ചു. ഇരുപക്ഷവും സംയമനത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നു തുര്‍ക്കിയും കുവൈത്തും ആവശ്യപ്പെട്ടു.
ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ദുഃഖകരമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ പ്രാര്‍ഥന ഇസ്രയേലിനൊപ്പമാണെന്ന് ഇന്ത്യ വ്യക്തമാക്കി.തീവ്രവാദം സ്വതന്ത്ര സമൂഹങ്ങള്‍ക്ക് ഭീഷണിയാണ്, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട് നാറ്റോ വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, യു.കെ, സ്പെയിന്‍, ബെല്‍ജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണത്തിനെതിരേ രംഗത്തെത്തി.
ഇസ്രയേലിനൊപ്പം യുഎസ് നിലകൊള്ളുമെന്നു പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലവര്‍ലി പിന്തുണച്ചു. ആക്രമണത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ ഏറ്റവും നിന്ദ്യമായ രൂപമെന്നാണു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ വിശേഷിപ്പിച്ചത്. ജര്‍മനി ഇസ്രയേലിനൊപ്പമാണെന്നു ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യക്തമാക്കി. ഇസ്രയേലിനു നേര്‍ക്കുണ്ടായത് ഭീകരാക്രമണമാണെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
0 تعليقات