banner

‘ഇനിയും പ്രതിഷേധവുമായി വന്നാല്‍ പൊടിപോലും കിട്ടില്ല'!, ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ നേതാവ്, വിവാദമായതോടെ നീക്കി


വെബ് ലേഖകൻ
കണ്ണൂര്‍ : കല്യാശേരിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന് പിന്നാലെ ഭീഷണിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. കല്യാശേരിയിലേത് സാമ്പിള്‍ വെടിക്കെട്ടെന്നാണ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇനിയും പ്രതിഷേധവുമായി വന്നാല്‍ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പിന്നാലെ പോസ്റ്റ് വിവാദമായതോടെ ഇയാൾ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. പഴയപ്പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളരെ ക്രൂരമായാണ് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. യുത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഹെല്‍മറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഒരാളെ പത്തിലധികം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ നിലത്തിട്ട് ചവിട്ടി. പരുക്കേറ്റ എഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം നവകേരള സദസ്സിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. പഴയങ്ങാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ടെന്നും സിപിഎം പ്രവര്‍ത്തകരോട് പ്രകോപിതരാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താന്‍ വരുന്നവര്‍ക്ക് അവസരം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Post a Comment

0 Comments