banner

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, ഒന്നാം ക്ലാസുകാരിയെ മോചിപ്പിക്കാൻ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോൺകോള്‍, അമ്മയോട് സംസാരിച്ചത് ഒരു സ്ത്രീയെന്ന് വിവരം, അഭികേലിനായി നാടെങ്ങും തിരച്ചില്‍

സ്വന്തം ലേഖകൻ
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ(kidnap) സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍കോള്‍. കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ അഭികേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് ഇവരെത്തിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയാണ്. 

ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി. കുട്ടിയുടെ ചിത്രങ്ങളടക്കം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ടെത്താനുള്ള ശ്രമത്തിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ നാല് പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിലൊരാള്‍ സ്ത്രീയാണ്. അഭികേലിനെ കാറിലേക്ക് വലിച്ചിഴച്ചതോടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീണു. ഇത് കണ്ട ഒരു സ്ത്രീ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയന്ന വിവരം അറിയുന്നത്. 

ഒരു കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ആൺകുട്ടി പോലീസിനോട് പറഞ്ഞു. 

കുട്ടിയെ കണ്ടെത്താന്‍ എംസി റോഡില്‍ ഉടനീളം പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പി അറിയിച്ചു. ആസൂത്രിതമായ തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. 

സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എല്ലാവിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാലും പ്രതികരിച്ചു. പ്രതികളെ പിടികൂടാനും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Post a Comment

0 Comments