സ്വന്തം ലേഖകൻ
പൂനെ : കരുത്തരുടെ പോരാട്ടം എന്ന വിശേഷണത്തില്‍ തുടങ്ങിയ മത്സരത്തില്‍ ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസവും വര്‍ധിച്ചു.ഗംഭീര വിജയത്തോടെ ഇന്ത്യയെയും മറികടന്ന് പോയിൻ്റ് പട്ടികയില്‍ ആഫ്രിക്കൻ ശക്തികള്‍ ഇരിപ്പുറപ്പിച്ചു. 7 കളികളില്‍ നിന്ന് 12 പോയിൻ്റുമായാണ് ദക്ഷിണാഫ്രിക്ക മുന്നിലെത്തിയത്. 6 കളികളില്‍ നിന്ന് ഇന്ത്യക്ക് 12 പോയിൻ്റ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കക്ക് റണ്‍റേറ്റ് തുണയാകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റും ഉറപ്പിച്ച മട്ടാണ്. ആറ് കളികളില്‍ ആറും ജയിച്ച ഇന്ത്യയും സെമി കടമ്പ ഏറക്കുറെ കടന്നു എന്ന് പറയാം.
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തോടെ ന്യൂസിലൻഡിൻ്റെ സെമി സാധ്യത തുലാസിലാണ്. ഒപ്പം 3 ടീമുകളും സെമി ടിക്കറ്റിനായുള്ള പോരാട്ടത്തിലുണ്ട്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് സെമി ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ ന്യൂസിലൻഡിനൊപ്പമുള്ളത് 7 കളിയില്‍ നിന്ന് 8 പോയിൻ്റ് മാത്രമാണ് ന്യൂസിലാൻഡിൻ്റെ സമ്ബാദ്യം. 6 കളികളില്‍ നിന്ന് 8 പോയിൻ്റുള്ള ഓസ്ട്രേലിയ 7 കളികളില്‍ നിന്ന് 6 പോയിൻ്റുള്ള പാകിസ്ഥാൻ, 6 കളികളില്‍ നിന്ന് 6 പോയിൻ്റുള്ള അഫ്ഗാൻ എന്നിവരില്‍ ആര്‍ക്ക് വേണമെങ്കിലും സെമിയിലേക്ക് കുതിച്ചെത്താം.
അതേസമയം ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ന്യൂസിലൻഡിനെ 191 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാര്‍ക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
.jpg)
0 Comments