സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം കോട്ടയം ജില്ലയില്‍ മണിമല-എരുമേലി പഞ്ചായത്തുകള്‍ അതിരിടുന്ന ചെറുവള്ളി എസ്‌റ്റേറ്റില്‍ നിര്‍മിക്കാന്‍ സര്‍ക്കാർ ഉത്തരവായി.
റാന്നി,ചുങ്കപ്പാറ, മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, വെച്ചൂച്ചിറ, പെരുനാട് ടൗണുകളുടെ ഒത്തമധ്യത്തിലാണ് ചെറുവള്ളി.കേന്ദ്ര സിവില്‍ വ്യോമയാന, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ സാങ്കേതിക അനുമതി വിമാനത്താവളത്തിന് ലഭിച്ചു .
ആദ്യഘട്ടത്തിൽ ബിലിവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശമുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ 260 ഏക്കറും ഏറ്റെടുക്കും. അര്‍ഹമായ നഷ്ട പരിഹാരത്തുകയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ടായിരിക്കും നടപടി.
എസ്‌റ്റേറ്റ് ഉടമസ്ഥതയെ ചൊല്ലി ബിലിവേഴ്‌സ് ചര്‍ച്ചുമായി കേസ് തുടരുന്ന സാഹചര്യത്തില്‍ റവന്യു വകുപ്പ് നിശ്ചയിക്കുന്ന നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കും.
തുടര്‍ന്ന് നിര്‍മാണത്തിനാവശ്യമായ തുക സമാഹരിക്കാന്‍ സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കും.51 ശതമാനം ഓഹരി സര്‍ക്കാരിനും ശേഷിക്കുന്നവ സ്വകാര്യ വ്യക്തികള്‍ക്കുമാകും.
മണിമല പഞ്ചായത്തിലെ മുക്കട മുതല്‍ എരുമേലി ഒരുങ്കല്‍ കടവ് വരെ മൂന്നര കിലോമീറ്റര്‍ റണ്‍വേയുടെയും എയര്‍പോര്‍ട്ട് ഓഫീസിന്‍റെയും നിര്‍മാണം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കും. വൈദ്യുതി, വെള്ളം, ബലവത്തായ മണ്ണ്, ഗതാഗതം തുടങ്ങി എല്ലാ സൗകര്യങ്ങളും. ഇവിടെ ലഭ്യമാണ്. മണ്ണ് നീക്കം ചെയ്ത് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷം മതിയാകുമെന്നാണ് വിലയിരുത്തല്‍.
ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും ബിസിനസുകാര്‍ക്കും ശബരി എയര്‍പോര്‍ട്ട് നേട്ടമാകും. കോട്ടയം,പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കായിരിക്കും കൂടുതല്‍ നേട്ടം.
%20(84).jpg)
0 Comments