banner

കണ്ണൂരിൽ ടിപ്പർ ലോറിയിടിച്ച് 6 വയസ്സുകാരൻ മരിച്ചു; അപകടം മാതാവിന്റെയും സഹോദരന്റെയും കൺമുന്നിൽ


സ്വന്തം ലേഖകൻ
കണ്ണൂർ : പെരുവളത്ത്പറമ്പ്-മയ്യിൽ റോഡിൽ ചൂളിയാട് കടവ് ജുമാ മസ്ജിദിനു സമീപം ടിപ്പർ ലോറിയിടിച്ച് ചൂളിയാട് കടവിലെ തായലെപുരയിൽ ഷംസുദ്ദീന്റെയും ഷബാനയുടെയും മകൻ മയ്യിൽ എൽപി സ്കൂ ൾ വിദ്യാർഥി മുഹമ്മദ് ത്വാഹ (6) മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. സ്കൂൾ ബസിൽ നിന്നിറങ്ങി ത്വാഹയും സഹോദരൻ എൽകെജി വിദ്യാർഥി മുഹമ്മദ് ഷാനും മാതാവിനൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു. എതിർവശത്തുള്ള ഉപ്പാപ്പയുടെ കടയിലേക്ക് പോകുന്നതിനായി ത്വാഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തലയിലൂടെ മുൻഭാഗത്തെ ടയർ കയറിയിറങ്ങിയ ശേഷം കുട്ടിയെയും വലിച്ച് ലോറി 5 മീറ്ററോളം മുന്നോട്ടു പോയി. ത്വാഹ സംഭവസ്ഥലത്തു തന്നെ മരിച്ചു.

മയ്യിൽ പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാതെ ഡ്രൈവറെ രക്ഷപെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ചും നാട്ടുകാരും പൊലീസുമായി ഒരു മണിക്കൂറോളം വാക്കേറ്റമുണ്ടായി. ലോറിയുടെ മുൻ ഭാഗത്തെ ചില്ല് കല്ലേറിൽ തകർന്നു. മയ്യിൽ എസ്എച്ച്ഒ ടി.പി.സുമേഷ് നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ലോറി മാറ്റാൻ അനുവദിച്ചത്.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്ന് ചൂളിയാട് കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ത്വാഹയുടെ മറ്റ് സഹോദരങ്ങൾ: ഷസ്ന, സ്വാലിഹ് (ഇരുവരും വിദ്യാർഥികൾ).

Post a Comment

0 Comments