banner

മരണം ഉറപ്പാക്കാന്‍ കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചു,എളമക്കരയില്‍ കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കും അച്ഛനും പങ്ക്;കൊലക്ക് കാരണം പിതൃത്വത്തിലെ സംശയം.


സ്വന്തം ലേഖകൻ
കൊച്ചി : എളമക്കരയില്‍ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയ്ക്കും അച്ഛനും പങ്കുണ്ടെന്ന നിഗമനത്തിലെത്തി പൊലീസ്.കൊലപാതകത്തിന് ശേഷം മരിച്ചെന്ന് ഉറപ്പിക്കാന്‍ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തില്‍ കടിച്ചുവെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.സംഭവത്തില്‍ കുട്ടിയുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യും.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ഇതൊന്നും അറിയില്ലെന്നുമാണ് അശ്വതി പറയുന്നത്.എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ആൺസുഹൃത്തും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിയായ അശ്വതിയും കണ്ണൂർ സ്വദേശിയായ ഷാനിഫും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്.രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു.ഇതേ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments