സ്വന്തം ലേഖകൻ
കൊല്ലം : മകന്റെ അടിയേറ്റ് കടയുടമ മരിച്ച സംഭവത്തിൽ മകനു പിന്നാലെ ജീവനക്കാരിയായ യുവതിയും അറസ്റ്റിലായി. കുണ്ടറ മുളവന കാക്കോലിൽ മുകളുവിളവീട്ടിൽ ശ്യാമ (32) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ മൂന്നാംകുറ്റി ജങ്ഷനുസമീപം സിറ്റി മാക്സ് കളക്‌ഷൻസ് എന്ന ഫാൻസി കട നടത്തിവന്ന അറുനൂറ്റിമംഗംലം ഇന്ദ്രശിലയിൽ രവീന്ദ്രൻ (66) ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടത്. കടയിലുണ്ടായിരുന്ന മകൻ അഖിൽ (32) പിതാവിനെ വാക്കുതർക്കത്തിനിടെ ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് കടയിലെ ജീവനക്കാരിയായ ശ്യാമയും ചേർന്ന് മൃതദേഹം കടയിലെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയെന്നു കിളികൊല്ലൂർ പോലീസ് പറഞ്ഞു.
അഖിലിനെ സംഭവദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് ശ്യാമയെയും കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യചെയ്യലിൽ ശ്യാമയും കുറ്റം സമ്മതിക്കുകയായിരുന്നു. അഖിലിനെ കൊല്ലം ജില്ലാ ജയിലിലും ശ്യാമയെ അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട രവീന്ദ്രന്റെ മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചാലുംമൂട് സി.ഐ. ധർമജിത്ത്, എസ്.ഐ.മാരായ സുഖേഷ്, രാജേഷ്‌കുമാർ, സന്തോഷ്‌കുമാർ, എ.എസ്.ഐ. ബിന്ദുമോൾ, അനിതകുമാരി, ഷൺമുഖദാസ്, അനുരാജ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments