സ്വന്തം ലേഖകൻ
ആലപ്പുഴ : പൊലീസുകാരനെ ചപ്പാത്തി പലകയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച് യുവാവ്. ഭര്‍ത്താവ് മാരകായുധങ്ങളുമായി ആക്രമിക്കുന്നെന്ന് പൊലീസില്‍ വിളിച്ചറിയിച്ച സ്ത്രീയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനാണ് ആക്രമിക്കപ്പെട്ടത്.
ചപ്പാത്തി പലകയ്ക്ക് തലയ്ക്കടിയേറ്റ പൊലീസുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദിനീഷ് ബാബുവിനെ(48) യാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിയായ എണ്ണക്കാട് പൈവള്ളി തോപ്പില്‍ രുധിമോനെ(40) മറ്റൊരു സംഘം പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
വീട്ടില്‍ വഴക്കുണ്ടാക്കിയ രുധിമോൻ അക്രമാസക്തനാവുകയും ഭാര്യയേയും മാതാവിനെയും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ രാധുമാൻ മാരകായുധങ്ങളുമായി ആക്രമിക്കുന്നതായി ഭാര്യയും മാതാവും ചേര്‍ന്ന് പൊലീസില്‍ അറിയിച്ചു.
മാന്നാര്‍ സ്റ്റേഷനിലെ എസ്‌ഐ സജികുമാറും ദിനീഷ് ബാബുവും ഉടൻ വീട്ടിലെത്തി. വെട്ടുകത്തിയുമായി നിന്ന രുധിയെ അനുനയിപ്പിച്ച് ആയുധം വാങ്ങാൻ ശ്രമിച്ചപ്പോള്‍ വീടിനകത്തേക്കു കയറിപ്പോയ ഇയാള്‍ ചപ്പാത്തി ഉണ്ടാക്കുന്ന പലകയുമായി വന്നു ദിനീഷിന്റെ തലയ്ക്കടിക്കുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തു.

0 Comments