banner

മുണ്ടും ഷര്‍ട്ടും ധരിച്ച് വിരാട് കോഹ്ലിയുടെ റസ്റ്ററന്റില്‍ എത്തിയ യുവാവിന് അവഗണന!, തന്നെ അകത്തേക്ക് കയറ്റിയില്ലെന്ന് ആരോപിച്ച്‌ വീഡിയോ പുറത്തുവിട്ട് യുവാവ്


സ്വന്തം ലേഖകൻ
വേഷവിധാനത്തിന്റെ പേരില്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ റസ്റ്ററന്റില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപിച്ച്‌ യുവാവ്.മുംബൈയിലുള്ള കോഹ്ലിയുടെ വണ്‍8 കമ്യൂണ്‍ എന്ന റസ്റ്ററന്റിന് മുന്നില്‍ നിന്നുള്ള വീഡിയോയും യുവാവ് പങ്കുവെച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള യുവാവിന്റേതാണ് വീഡിയോ. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ എത്തിയത്.

ഇതിനകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്. മുംബൈയില്‍ എത്തി ഹോട്ടലില്‍ പോയി ചെക്ക് ഇൻ ചെയ്ത ശേഷം ഒട്ടും സമയം കളയാതെ ജുഹൂവിലുള്ള കോഹ്ലിയുടെ റസ്റ്ററന്റിലേക്ക് എത്തിയതായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നു. ഇതിനായി രാംരാജില്‍ നിന്ന് പുത്തൻ വേഷ്ടിയും വാങ്ങി.

എന്നാല്‍, തന്റെ വേഷം കണ്ട് റസ്റ്ററന്റിനുള്ളിലേക്ക് കടക്കാൻ പോലും പുറത്തുള്ള സ്റ്റാഫ് അനുവദിച്ചില്ല. റസ്റ്ററന്റിന്റെ ഡ്രസ് കോഡിന് ചേരുന്നതല്ല, തന്റെ വേഷമെന്നായിരുന്നു ലഭിച്ച വിശദീകരണമെന്നും വീഡിയോയില്‍ പറയുന്നു.

യുവാവിന്റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ചിലര്‍ ഇത് പ്രത്യേകവേഷത്തോടുള്ള അവഗണനയാണ് എന്ന് ആരോപിച്ചപ്പോള്‍, മറ്റുചിലര്‍ റസ്റ്ററന്റിലെ ഡ്രസ് കോഡ് പാലിക്കാൻ ബാധ്യതയുണ്ടെന്ന് പറയുന്നു.

സംസ്കാരത്തോടുള്ള അവഗണനയായി ഇതിനെ കാണേണ്ടതില്ലെന്ന് ഒരാള്‍ പറയുന്നു, താൻ ഷോര്‍ട്സും സ്ലിപ്പറും ധരിച്ച്‌ എത്തിയപ്പോഴും ഡ്രസ് കോഡ് പാലിക്കാത്തതിനാല്‍ സമാന അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.

Post a Comment

0 Comments