banner

റോഡിലാകെ ചിലസംഘടനാ ഭാരവാഹികളുടെ ‘ചിരിക്കുന്ന’ ബോർഡുകൾ!, പാതയോരങ്ങളിലെ ബോര്‍ഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല, എന്താണ് പിഴയീടാക്കാത്തതെന്ന് ഹൈക്കോടതി


സ്വന്തം ലേഖകൻ
കൊച്ചി : നിരന്തരംപറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും കുറവില്ലെന്ന് ഹൈക്കോടതി. നിലവില്‍ ചിലസംഘടനാ ഭാരവാഹികളുടെ പടമാണ് റോഡില്‍ മുഴുവന്‍. എല്ലാവരും ചിരിച്ചുനില്‍ക്കുകയാണ്. എന്താണ് പിഴയീടാക്കാത്തതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടികളും നീക്കംചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

എത്ര കേസില്‍ നടപടി സ്വീകരിച്ചു, എത്രരൂപ പിഴയായി ഈടാക്കി എന്നറിയിക്കാനും കോടതി നിര്‍ദേശിച്ചു. പാതയോരങ്ങളിലെ ബോര്‍ഡും കൊടികളും പുതിയ കേരളത്തിന് ആവശ്യമില്ല. സ്വന്തം മുഖംകാണാനുള്ള താത്പര്യംമാത്രമാണിതിന് പിന്നില്‍. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇതില്ല. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളെ വിളിച്ചുവരുത്തേണ്ടിവരുമെന്നും പ്രതികരിച്ചു.

താന്‍ പോകുന്ന വഴിയില്‍മാത്രമാണ് കൊടിയും ബോര്‍ഡുകളും ഇല്ലാത്തത്. എന്നാല്‍ എല്ലാ റോഡുകളിലൂടെയും താന്‍ പോകുന്നുണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ചിലയിടത്തൊക്കെ കൊടി അഴിച്ചുമാറ്റിയാലും കെട്ടിയ കമ്പ് അഴിച്ചുമാറ്റത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍തന്നെ നിയമം ലംഘിക്കുന്നുണ്ടെന്നും പറഞ്ഞു. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Post a Comment

0 Comments