സ്വന്തം ലേഖകൻ
ആലുവ : കാറിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കൊടികുത്തുമല പുത്തൻ പറമ്പിൽ വീട്ടിൽ ഷഫീഖി(30)നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്പതിന് ആലുവ അസീസി ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം നടന്നത്. ചൂർണിക്കര പട്ടേരിപ്പുറം പുത്തനങ്ങാടി പി.വി. ജോക്കി(61), ഭാര്യ ഷിനി(53) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജോക്കി ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ചാട്ടുകരയിൽ വെച്ച് കാർ ബൈക്കിൽ തട്ടിയ ശേഷം നിർത്താതെ പോയി എന്നാരോപിച്ച് കൊടികുത്തുമല പുത്തൻപറമ്പിൽ ഷഫീഖ്, ദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞ് കാറോടിച്ച ജോക്കിയെ മർദിക്കുകയും ഭാര്യയെ അസഭ്യം വിളിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ആക്രമിച്ച ശേഷം കാറും അറുപതിനായിരം രൂപയുമായി പ്രതി കടന്നതായും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഉടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട്, പൈപ്പ്ലൈൻ റോഡിൽ ടയർ പഞ്ചറായ നിലയിൽ കാർ പൊലീസ് കണ്ടെടുത്തു.
.jpg)
0 Comments