banner

ഗോവയില്‍ ന്യൂഇയര്‍ ആഘോഷത്തിന് പോയി കാണാതായ 19കാരന്റെ മരണം നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ്


സ്വന്തം ലേഖകൻ
കോട്ടയം : ഗോവയില്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ പോയി കാണാതായ 19കാരന്റെ മരണം നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സഞ്ജയ്ക്ക് ഡിജെ പാര്‍ട്ടിക്കിടെ മര്‍ദ്ദനമേറ്റതായി കുടുംബം ആരോപിക്കുന്നു. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ച് കൊന്ന് കടലില്‍ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31ന് ഗോവയിലെ വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ 30നാണ് പുതുവത്സരം ആഘോഷിക്കാന്‍ സഞ്ജയ് ഗോവയ്ക്ക് പോയത്. വൈക്കം മറവന്‍തുരുത്ത് കടൂക്കരയില്‍ സന്തോഷിന്റെയും ബിന്ദുവിന്റെയും മകനാണ് 19 വയസുകാരനായ സഞ്ജയ്.

ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞതിന് ശേഷം സഞ്ജയിയെ കാണാതായെന്നാണ് കൂട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ കൂടിയായ രണ്ട് പേരാണ് സഞ്ജയ്‌ക്കൊപ്പം ഗോവയ്ക്ക് പോയത്. സഞ്ജയ്‌യെ കാണാതായ വിവരം ജനുവരി ഒന്നിന് തന്നെ ഗോവ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കാര്യമായി അന്വേഷിച്ചില്ലെന്ന് കൂട്ടുകാര്‍ പറഞ്ഞു. ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കുടുംബം തലയോലപറമ്പ് പൊലീസിലും പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്നലെ മൃതദേഹം ലഭിച്ചത്.

Post a Comment

0 Comments