സ്വന്തം ലേഖകൻ
ഹരിദ്വാര്‍ : ഗംഗാ നദിയില്‍ മുക്കിയാല്‍ അര്‍ബുദം ഭേദമാകുമെന്ന് വിശ്വസിച്ച മാതാപിതാക്കളുടെ പ്രവര്‍ത്തിയില്‍ മകന്റെ ജീവന്‍ നഷ്ടപ്പെട്ടു. അര്‍ബുദം ഭേദമാക്കാന്‍ മാതാപിതാക്കള്‍ ഗംഗയില്‍ മുക്കിയ അഞ്ച് വയസുകാരന് മരണം സംഭവിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ബുധനാഴ്ചയാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നുള്ള കുടുംബം അഞ്ചുവയസുകാരനായ അര്‍ബുദ ബാധിതനായ മകനെയും കൊണ്ട് ഹരിദ്വാറില്‍ ഗംഗാതീരത്ത് എത്തുകയായിരുന്നു. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു അഞ്ച് വയസുകാരന്‍.
ഈ അസുഖം ഗംഗാസ്‌നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടതോടെ ഇവര്‍ ഗംഗയിലേക്ക് മകനെ കൊണ്ടുവരികയായിരുന്നു. കുട്ടിയെ ഗംഗയില്‍ മുക്കിയ ശേഷം പുറത്തെടുത്ത് തീരത്ത് കിടത്തുകയും, മരണപ്പെട്ട കുട്ടിയുടെ മൃതദേഹത്തിനരികെ അമ്മ ഇരിക്കുകയുും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
‘കുട്ടി ഉടന്‍ തന്നെ എഴുന്നേല്‍ക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് അമ്മ സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments