banner

നടിയും മുൻ ബിജെപി എംപിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി


സ്വന്തം ലേഖകൻ
ഉത്തര്‍പ്രദേശ് : ബിജെപി മുൻ എം പിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. മാർച്ച് ആറിന് മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് താരത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്.

ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഇവരെ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അവരുടെ മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും കോടതിയിൽ പൊലീസ് അറിയിച്ചു. തുടർന്ന് ജയപ്രദ ഒളിവിൽ പോയതായി വിലയിരുത്തി ജഡ്ജി ശോഭിത് ബൻസാൽ അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.

2019ലെ തെരഞ്ഞെടുപ്പിൽ രാംപൂരിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ജയപ്രദ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥി അസം ഖാനോട് പരാജയപ്പെടുകയായിരുന്നു. 2004ലും 2009ലും എസ് പി ടിക്കറ്റിൽ രാംപൂർ എം പി ആയെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു.

Post a Comment

0 Comments