സ്വന്തം ലേഖകൻ
തിരുവനന്തപുരം : പത്തനംതിട്ട സീറ്റില്‍ പി.സി. ജോര്‍ജിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മകന്‍ ഷോണിനെ പരിഗണിക്കുന്നതായാണ് വിവരം. അടുത്തിടെയാണ് ജനപക്ഷം നേതാവ് പി.സി. ജോര്‍ജും മകനും ബി.ജെ.പി.യില്‍ ചേര്‍ന്നത്. പത്തനംതിട്ട സീറ്റില്‍ മത്സരത്തിന് പി.സി. സന്നദ്ധനുമാണ്. എന്നാല്‍, ബി.ഡി.ജെ.എസിനും ബി.ജെ.പി.യിലെ ഒരുവിഭാഗത്തിനും പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിയാകുന്നതിനോട് യോജിപ്പില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വെറുപ്പിക്കാതിരിക്കാന്‍ ഷോണിനെ പരിഗണിക്കുന്നുവെന്നാണ് അറിയുന്നത്.
ജനപക്ഷം പ്രതിനിധിയായി കോട്ടയം ജില്ലാപഞ്ചായത്തംഗമായ ഷോണിന്റെ ഗ്രാഫ് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നതായാണ് ബി.ജെ.പി. നേതാക്കളുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക്കിനെതിരേ കേസുമായി മുന്നോട്ടുപോകുന്നതാണ് ഈ വിലയിരുത്തലിനു കാരണം. ഇതൊക്കെയാണ് ഷോണിന് അനുകൂലമായ ഘടകങ്ങള്‍. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരനെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാനാണ് സാധ്യത.
0 Comments