banner

തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി!, പ്രതിയെക്കുറിച്ച് സൂചനകിട്ടിയെന്ന് പൊലീസ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം ചാക്കയില്‍ നിന്ന് കാണാതായ രണ്ട് വയസുകാരിയെ മേരിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ (തിരുവനന്തപുരം നോര്‍ത്ത്) പരിസരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.

പ്രതിയേക്കുറിച്ച്‌ സൂചന ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു

ഹൈദരാബാദ് എല്‍പി നഗര്‍ സ്വദേശികളായ അമര്‍ദീപ് – റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കാണാതായത്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓള്‍ സെയിന്റ്‌സ് കോളേജിന് തൊട്ടുമുമ്പുള്ള പ്രദേശത്തായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ഇവിടെയെത്തി കുട്ടിയുടെ വസ്ത്രങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

കുട്ടിയെ കാണാതായ പരാതി അറിയിച്ചത് മുതല്‍ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ തുടരുകയായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെ കുട്ടിയെ പ്രായമുള്ളയാളും യുവാവും ചേര്‍ന്ന് സ്‌കൂട്ടറിന് നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്ന് ഒരാള്‍ മൊഴി നല്‍കിയിരുന്നു.

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായി അന്വേഷണം നടത്തിയത്. തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്.

‘രാത്രി ഉറങ്ങുകയായിരുന്നു. പന്ത്രണ്ട് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ല. നാല് കുട്ടികളാണ്. ഒരു പെണ്‍കുട്ടിയേ ഉള്ളൂ. എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചുതരൂ.’ എന്ന ദമ്പതികളുടെ സങ്കടത്തോടെയുള്ള വാക്കുകള്‍ കേരളത്തെ നൊമ്പരപ്പെടുത്തിയിരുന്നു.

Post a Comment

0 Comments