banner

അഭിമന്യു വധക്കേസിൽ വലിയ വീഴ്ച!, കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല, കാണാതായത് വിചാരണ തുടങ്ങാനിരിക്കെ


സ്വന്തം ലേഖകൻ
കൊച്ചി : എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ എറണാകുളം സെഷൻസ് കോടതിയിൽനിന്നു കാണാതായി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രം, പോസ്റ്റ്‍മോർട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. ഇതുസംബന്ധിച്ച വിവരം സെഷൻസ് ജഡ്ജി ഡിസംബറിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകൾ കണ്ടെത്താൻ ഹൈക്കോടതി നിർദേശം നൽകി.

2018 സെപ്റ്റംബർ 26 നാണ് കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 2018 ജൂലൈ 2 നാണ് അഭിമന്യു മരിച്ചത്.

പുറത്ത് നിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) ഭീകരർ ആയുധങ്ങളുമായി ക്യാമ്പസിലെത്തി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിന് കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.

Post a Comment

0 Comments